നാഗ്പുരിൽ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ കത്തോലിക്കാസ്കൂളിനു നേരേ അതിക്രമം. സ്കൂളിനുള്ളിൽ അതിക്രമിച്ചു കടന്ന അജ്ഞാതസംഘം പ്രിൻസിപ്പലിന്റെ ഓഫീസ് കൊള്ളയടിക്കുകയും സ്കൂൾചാപ്പലിലെ അൾത്താരയിൽ കയറി തിരുവോസ്തിയടങ്ങിയ സക്രാരി എടുത്തുകൊണ്ടുപോകുകയും ചാപ്പൽ അശുദ്ധമാക്കുകയും ചെയ്തു.
നഗരത്തിലെ ബുട്ടിബൊരിയിൽ ക്ലരീഷ്യൻ സന്യാസസമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ക്ലാരറ്റ് സ്കൂളിൽ കഴിഞ്ഞ 14ന് അർധരാത്രിയായിരുന്നു സംഭവം.
സ്കൂളിന്റെ പിൻവാതിൽ തകർത്താണ് മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം അകത്തു പ്രവേശിച്ചത്. സംഭവം അങ്ങേയറ്റം ആശങ്ക നൽകുന്നതാണെന്ന് നാഗ്പുർ ആർച്ച്ബിഷപ് ഡോ. ഏലിയാസ് ഗോൺസാൽവസ് പറഞ്ഞു. ലക്ഷ്യം കവർച്ചയായിരുന്നോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസിൽ പരാതി നൽകിയിട്ടും കവർച്ച ചെയ്യപ്പെട്ട സക്രാരി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇത് അത്യന്തം ആശങ്കാജനകമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
പരിശുദ്ധ കുർബാനയെ അധിക്ഷേപിച്ചതിനു പരിഹാരമായി ഈമാസം 23ന് അതിരൂപതയിലുടനീളം പ്രാർഥനാ ദിനാചരണം നടത്താനും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു. അന്നേദിവസം അതിരൂപതയിലെ എല്ലാ പള്ളികളിലും ഭവനങ്ങളിലും അനുയോജ്യമായ സമയത്ത് ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
അതേസമയം, സംഭവം മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിത ശ്രമമായേ കാണാനാകൂവെന്ന് മുതിർന്ന പത്രപ്രവർത്തകനും ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ വക്താവുമായ ജോൺ ദയാൽ പറഞ്ഞു.